Sunday, December 30, 2012

Friday, December 28, 2012

ദെല്‍ഹി പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ചത് പൊലുള്ള സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കരുത്. Pictur


Picutre courtesy Madhyam Daily

 ദെല്‍ഹി പീഡനത്തിനിരയായി  പെണ്‍കുട്ടി മരിച്ചത്  പോലുള്ള സംഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കരുത്.
കാലഹരണപ്പെട്ട നിയമ സംഹിതകള്‍ സര്‍ക്കാര്‍ ത്വരിതഗതിയില്‍ പരിഷ്ക്കരിക്കാത്തത്  എന്ത്  കൊണ്ട്?
കൊടും ക്രൂരതകള്‍ കാണിക്കുന്ന കുറ്റവാളികളെ എന്ത് കൊണ്ട്  വധ  ശിക്ഷക്ക് വിധേയരാക്കുന്നില്ല ?
തക്കതായ നിയമങ്ങള്‍ നിലവില്‍ ഇല്ലെങ്കില്‍ എന്ത് കൊണ്ട്  അംബേദ്‌കറുടെ കാലഹരണപ്പെട്ട നിയമങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നില്ല ?
എന്തുകൊണ്ട് ആവശ്യത്തിനു കോടതികള്‍ ഉണ്ടായിട്ടും വിധി പ്രഖ്യാപനത്തിന് വര്‍ഷങ്ങള്‍ നീട്ടികൊണ്ട് പോകുന്നു?
കോടതികള്‍ കൂടുതല്‍ ആവശ്യമെങ്കില്‍ അത് ത്വരിത ഗതിയില്‍ നടപ്പിലാ ക്കേണ്ടതല്ലേ?
എന്ത് കൊണ്ട് പൊലിസ് കാര്‍ കൈക്കൂലി വാങ്ങിച്ചു കേസുകള്‍ വളച്ചൊടിക്കുന്നു. ഇത്തരം ദുഷ് പ്രവര്‍ത്തനങ്ങള്‍ നോക്കി പരിഹരിക്കേണ്ട പണിയില്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ ഉചിതമായി ഇടപെട്ന്നില്ല?
പോലീസിലെ കള്ള നാണയങ്ങളെയും അവര്‍ക്ക്  ചൂട്ടു പിടിച്ചു പണം പറ്റുന്ന രാഷ്ട്രീയ പ്രഭുക്കന്മാരെയും എന്ത് കൊണ്ട് നിയന്ത്രിക്കുന്നില്ല?
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഉചിതമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യേടതാണ് .
ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്ന സാധാരണക്കാരെയും കേജരിവാളിനെ പോലെയുല്ലവരെയും കള്ള കേസില്‍ കുടുക്കി കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍
ശ്രമിക്കുന്നത് കഴിവ് കേടിന്റെ ഭാഗമാണ്. വലിയ 'കൊള്ളക്കാരെ ' നേരിടേണ്ടതിനു പകരം ഇരകളെയും അവരെ സഹായിക്കുന്നവരെയും ഉപദ്രവിച്ച് ഒതുക്കുന്നതയിരിക്കും താരതമ്യേന എളുപ്പപണി?
കുറ്റവാളികള്‍ക്ക് എത്രയും വേഗം തക്കതായ ശിക്ഷ നടപ്പാക്കുക.
പോലീസു കാരെ വെറും പണം പറ്റുന്ന മേലാളന്‍മാരെന്ന ധാരണ മാറ്റി പണിയെടുക്കാനുള്ള പൊതു സേവകരാണെന്ന ബോധ വല്‍ക്കരണം വേണ്ട വിധം നടപ്പാക്കുക.
കള്ള നാണയങ്ങളെ തിരിച്ചറിഞ്ഞു പിരിച്ചു വിട്ടു തൊഴില്‍ രഹിതരായ നല്ല ചെറുപ്പക്കാരെ അവരുടെ സ്വഭാവ ടെസ്റ്റ്‌ അടക്കം നടത്തി നിയമനം നടത്തുക.
കുറ്റവാളികള്‍ക്ക് എത്രയും വേഗം തക്കതായ ശിക്ഷ നടപ്പാക്കുക.
ഓരോ സര്‍ക്കാരും എന്ത് പ്രവര്‍ത്തിക്കുന്നു എന്ന് അറിയാനുള്ള ജനത്തിന്റെ അവകാശം ജനാധി പത്യതിന്റെ ഭാഗമാണ്.
മുല്ലപ്പൂ വിപ്ള വങ്ങളിലെക്കും, തെരുവ്  യുദ്ധങ്ങളിലേക്കും  ഭരണ അട്ടി മറിയിലേക്കും  വരെ കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കാതിരിക്കുക.


Tuesday, December 18, 2012

READ MY ARTICLE IN DESHABHIMANI WEEKLY
ഇടയന്റെ വിളി കേട്ട് ....... ഒട്ടകങ്ങള്‍ 
ദേശാഭിമാനി വാരിക www.deshabhimani.com
മരുഭൂമിയിലെ ഒട്ടക ജീവിതം 
പുന്നയൂര്‍കുളം സെയ് നുദ്ദീന്‍  

 കാഫ് മരങ്ങളില്‍ മഞ്ഞുപെയ്ത നവംബറിലെ കൊടുംതണുപ്പുള്ള പ്രഭാതത്തിലാണ് ഞങ്ങള്‍ മരുഭൂമിയുടെ ഹൃദയം അന്വേഷിച്ച് പുറപ്പെട്ടത്. മരുഭൂമിയില്‍ ആടുമേയ്ക്കുന്നവരും ഒട്ടകങ്ങളെ മേയ്ക്കുന്നവരും ക്രൂരമായി അടിമപ്പണിക്ക് വിധേയരാകുന്നതായും അത്തരം ജോലിക്കാരായ പലരും അവിടെ വച്ച് മരിക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളും ഈ അന്വേഷണത്തിന് ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാലുടനെ അനന്തമായ മരുഭൂമിയില്‍ ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഇടയിലേക്ക് മലയാളികളെ തള്ളുന്നതായും പിന്നീട് ഒന്നൊളിച്ചോടാന്‍ പോലും കഴിയാതെയും നാടും വീടുമായും ബന്ധപ്പെടാനാകാതെയും മരുഭൂമിയില്‍ ആടുജയിലില്‍ അടയ്ക്കുന്നു എന്നും ആരോപണമുണ്ടായിരുന്നു. ""ഏതായാലും ഒന്നു അന്വേഷിച്ചിട്ടുതന്നെ കാര്യം"" അവീറില്‍ ജോലികാരനായ സുഹൃത്ത് അശോകന്‍ പറഞ്ഞു.

ഒരു മനയൂര്‍ക്കാരന്‍ മുയ്നുദ്ദീന്‍ ഇരുപതിലേറെ വര്‍ഷമായി ഷെയ്ഖിന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നയാളാണ്. മരുഭൂമിയുടെ ഭൂമിശാസ്ത്രം നന്നായി അറിയാം. അദ്ദേഹവും മറ്റൊരു സുഹൃത്തും അവീറില്‍നിന്ന് ഒമാന്‍ അതിര്‍ത്തിയിലേക്കു തിരിയുന്ന വഴിയില്‍ ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ മിത്സുബിഷി കാര്‍ അവിടെ നിര്‍ത്തി പിന്നീട് മുയ്നുവിന്റെ ലാന്‍ഡ് റോവറിലായി യാത്ര. വാഹനത്തിനും ഏകദേശം മരുഭൂമിയുടെ നിറമാണ്. ട്രാക്ടറിന്റേതെന്നു തോന്നിക്കുന്ന വീതികൂടിയ നാലു ഗ്രിപ്പോടുകൂടിയ ടയറുകള്‍. വാഹനം പെട്ടെന്ന് മെയിന്‍ റോഡില്‍നിന്ന് മരുഭൂമിയിലെക്ക് തിരിച്ചു. അങ്ങിങ്ങ് മരുപ്പച്ചകളും അലഞ്ഞു തിരിയുന്ന ഒട്ടകങ്ങളും. മഞ്ഞയും ഇളംചുവപ്പും നിറത്തിലുള്ള മരുപ്രദേശങ്ങളും. ചെറിയ തിരയിളക്കമുള്ള ശാന്തമായ സ്വര്‍ണസമുദ്രംപോലെ മരുഭൂമി ഞങ്ങള്‍ക്കു മുന്നില്‍ക്കിടന്നു. മൂടല്‍മഞ്ഞിന്റെ കനം കുറഞ്ഞിരുന്നു. കിഴക്കുനിന്നു സൂര്യന്റെ പൊന്‍വിരലുകള്‍ കാഫ് മരങ്ങളുടെയും ബേര്‍ മരങ്ങളുടെയും ചില്ലകള്‍ക്കിടയിലൂടെ ഊര്‍ന്നുവന്ന് മരുഭൂമിയുടെ ചെറിയ ഓളങ്ങളെ പൊന്നുപൂശിക്കൊണ്ടിരുന്നു.

പ്രഭാതസൂര്യന്‍ വലിയ കലാകാരനാണ്. എന്തെല്ലാം ചിത്രപ്പണികളാണ് മരുഭൂമിയില്‍ ഒപ്പിച്ചുവച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഉയരം കുറഞ്ഞ മരങ്ങള്‍, അകലെ വീണുകിടക്കുന്ന ഉണക്കമരം, ഇടയ്ക്കിടെ ചെറിയ പൊന്തക്കാടുകള്‍. പൊന്തക്കാടെന്നു പറയുമ്പോള്‍ നാട്ടിലേതുമായി താരതമ്യം ചെയ്യരുത്. ഏറെയും മണ്ണിലേക്ക് അധികം വേരിറങ്ങാത്ത മരുഭൂമിയില്‍ മണലിനുമീതെ നില്‍ക്കുന്ന ചെടികളാണ്. ഇവയുടെ ഇലകള്‍ രാത്രികാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം ആഗിരണം ചെയ്ത് സംഭരിച്ചുവയ്ക്കുന്നു. ജലം നിറഞ്ഞ് ഇവയുടെ ഇലകള്‍ ചെറിയ പച്ചമണികള്‍ പോലെ തോന്നിക്കും. ഇവ ഏകദേശം ഒരാളുടെ അരയ്ക്കൊപ്പം വളരും. പിഴുതെടുത്തുനോക്കിയാല്‍ അതിശയിച്ചു പോകും. ഒരിറ്റുവെള്ളമില്ലാത്ത മണല്‍പ്പരപ്പിലാണ് ഇവ ജീവിക്കുന്നത്. മരുഭൂമിയിലെ ചെടികള്‍ പലതും നമ്മുടെ യുക്തിക്ക് നിരക്കാത്തതാണ്. മറ്റൊരിനം ചെടിയില്‍ ചെറിയ മഞ്ഞപ്പൂക്കളുണ്ട്. ഇത്തരം പൊന്തക്കാടുകളിലാണ് ദേശാടനക്കാലത്ത് ഹൗബറ പക്ഷികളും കൂരിയാറ്റകളും തമ്പടിക്കുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ അര്‍ധമരുഭൂമികളില്‍  ഫാള്‍ക്കന്‍ വേട്ടക്കാര്‍ തമ്പടിക്കുന്നു. ഹൗബറ ബസ്റ്റേര്‍ഡ് വലിയ ഇനം പക്ഷികളാണ്. മുതിര്‍ന്ന പക്ഷികള്‍ക്ക് രണ്ടര കിലോ വരെ തൂക്കം വരും. താമസം നിലത്താണെങ്കിലും നന്നായി പറക്കും. ദേശാടനക്കാരാണ്. ചങ്ങരംകുളത്തുകാരനായ കുഞ്ഞുമുഹമ്മദ്ക്കയാണ് ഇതൊക്കെ വിവരിച്ചത്. കുഞ്ഞുമുഹമ്മദ്ക്കാനെ സ്നേഹത്തോടെ അറബികള്‍ വിളിക്കുന്നത് റബ്ദ എന്നാണ്. റബ്ദ എന്നാല്‍ ഇടത്തരം വലിപ്പമുള്ള ഒരിനം ഹൗബറ പക്ഷി. നല്ല വേഗതയുള്ളയിനം. കഴിഞ്ഞ 36 വര്‍ഷമായി കുഞ്ഞുമുഹമ്മദ് മരുഭൂമിയുടെ ഹൃദയത്തിലൂടെ വണ്ടിയോടിക്കുന്നു. തലങ്ങനെയും വിലങ്ങനെയും. അവീറിലെയും ഹത്തയിലെയും അലൈനിലെയുമൊക്കെ മരുഭൂമികള്‍ കുഞ്ഞുമുഹമ്മദ്ക്കാക്ക് കാണാപ്പാഠം. നേരത്തെ സൗദി അറേബ്യയിലും കുറെക്കാലം ജോലി ചെയ്തു. അവിടെയും മരുഭുമിയുടെ നീളവും വീതിയും അളക്കുന്ന ജോലി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ അറബിക്ക് നിരവധി അസ്ബകള്‍ (ആട്, ഒട്ടക വളര്‍ത്തുകേന്ദ്രം) ഉണ്ടായിരുന്നു. അസ്ബകളിലേക്ക് പുല്ലും ധാന്യങ്ങളും എത്തിക്കുന്നത് ഡ്രൈവര്‍മാരാണ്. അസ്ബകളുടെ സൂപ്പര്‍വൈസറാണ് കുഞ്ഞുമുഹമ്മദ്. ""ഞാന്‍ നേരെ സൂപ്പര്‍വൈസറായിട്ടല്ല വന്നത് മക്കളെ. ഒട്ടകങ്ങളെ മേയ്ക്കുന്ന പണിയാണ് ആദ്യം ചെയ്തത്""- ഒരു മണല്‍ത്തിട്ടയില്‍ കയറിയിറങ്ങിയപ്പോള്‍ കുഞ്ഞുമുഹമ്മദ്ക്കാ കാറിന്റെ വേഗം കുറച്ചു. അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങി, ടയറുകളുടെ കാറ്റഴിക്കാന്‍ തുടങ്ങി. ""ഏയ്, നിങ്ങളെന്താ ഈ കാണിക്കുന്നത്?"" അശോകന്‍ വേവലാതിപ്പെട്ടു ""ദൈവമേ, ഈയാളെന്താ ചെയ്യുന്നത്. നിങ്ങളെന്താ ഞങ്ങളെ മരുഭൂമിയില്‍ തള്ളാന്‍ പോവ്വാ?"" കുഞ്ഞുമുഹമ്മദ്ക്ക ചിരിച്ചതേയുള്ളൂ. ആ ചിരിയുടെ അര്‍ഥം തീരെ മനസ്സിലാകാതെ ഞങ്ങള്‍ പകച്ചുനിന്നു.

നാലുപാടും കണ്ണെത്താദൂരം മരുഭൂമി. മരുഭൂമിക്ക് അതിരിട്ട് ആകാശം. മരുഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ അങ്ങിങ്ങു ഒറ്റപ്പെട്ട മരുപ്പച്ചകള്‍. സ്വതന്ത്രമായി അലയുന്ന ഒട്ടകങ്ങള്‍. അവ വളരെ അകലെയാണ് കാണപ്പെടുന്നത്. ആ ഒട്ടകങ്ങള്‍ക്കു പിറകെ ഒരു മനുഷ്യരൂപം കണ്ടോ. കുഞ്ഞുമുഹമ്മദ്ക്കാ ചോദിച്ചു. ; ഉവ്വ് നിങ്ങള്‍ വിചാരിച്ചോ ഇതെല്ലാം വെറുതെ അലഞ്ഞു തിരിയുന്ന ഒട്ടകമാണെന്ന്. അതിനെ നോക്കാന്‍ ഒരാള്‍ കാണും. മരുഭൂമിയിലെ ആ കാഴ്ച സത്യത്തില്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇത്രയും വിജനമായ സ്ഥലത്ത് ഒട്ടകങ്ങളുടെ കൂടെ ഒരാള്‍! നാലു ടയറുകളുടെയും കാറ്റിന്റെ അളവ് കുറച്ച് നിജപ്പെടുത്തിയശേഷം കുഞ്ഞുമുഹമ്മദ്ക്കാ ലാന്‍ഡ് റോവര്‍ സ്റ്റാര്‍ട്ട് ചെയ്തു. എടാ മക്കളെ, ഇത് മരുഭൂമിയാ. മരുഭൂമിയിലേക്ക് കയറിയാല്‍ കാറ്റ് അല്പം കുറയ്ക്കണം. ഫോര്‍വീല്‍ ഡ്രൈവ് മാത്രമേ ഇങ്ങോട്ടു കൊണ്ടുവരാനാകു. അതായത് പഴയ ഒട്ടകങ്ങളുടെ സ്ഥാനം ഇപ്പോള്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ക്കാ. ഒട്ടകപ്പുറത്ത് പണ്ടത്തെപ്പോലെ അധികം സഞ്ചരിക്കുന്നില്ല. ഫോര്‍ വീല്‍ ഡ്രൈവാണെങ്കിലും മരു യാത്ര അപകടം തന്നെയാണ്. വഴിതെറ്റിയാല്‍ പെട്ടുപോകും. എങ്ങോട്ടു പോകണമെന്നറിയില്ല. മരുഭൂമി മുറിച്ചു കടക്കുന്നതിനിടെ പല യാത്രക്കാരും മരിച്ചിട്ടുണ്ട്. ആഹാരവും വെള്ളവും തീരും, ഇന്ധനം കഴിയും. മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമാകില്ല അങ്ങനെ പല പ്രശ്നങ്ങളും.

അടുത്തിടെ അലൈന്‍ മരുഭൂമിയില്‍ ഒരു ഫിലിപ്പിനോ യുവാവ് കുടുങ്ങിപ്പോയി. മരുഭൂമിയില്‍ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്ടറാണ് തകരാറിലായിരുന്ന കാര്‍ കണ്ടെത്തിയത്. കാറില്‍ നിന്നു കുറെ ദൂരം നടന്നതിനുശേഷം വീണുകിടക്കുകയായിരുന്നു ചെറുപ്പക്കാരന്‍. ചെറിയ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നു പക്ഷികള്‍ ചിലച്ചുകൊണ്ട് കൂട്ടത്തോടെ പറന്നു. നാല്പതോളം വരുന്ന ചെറിയ പക്ഷികളുടെ കൂട്ടം. അതിനു പുറകേ കുറച്ചു കൂടി ചെറിയ മറ്റൊരു കൂട്ടവും. കിളികളുടെ ശബ്ദം മനസ്സിന് ഉന്മേഷം പകര്‍ന്നു. കറവാന്‍, കറവാന്‍ ; (ഒരിനം കൂരിയാറ്റകള്‍) കുഞ്ഞുമുഹമ്മദ്ക്കാ പക്ഷിക്കുനേരെ വിരല്‍ചൂണ്ടി. ഫാള്‍ക്കന്‍ വേട്ടക്കാരായ അറബികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ട് അറേബ്യന്‍ മരുഭൂമിയിലെ പക്ഷികളെക്കുറിച്ചൊക്കെ അദ്ദേഹത്തിന് നല്ല ജ്ഞാനമുണ്ട്. അറബിപേരുകളേ അദ്ദേഹത്തിനറിയൂ. അവയില്‍ ഏതൊക്കെയാണ് സ്വദേശികള്‍ ഏതൊക്കെയാണ ദേശാടനക്കാര്‍ എന്നെല്ലാം അറിയാം. ദേശാടനക്കാര്‍ എത്തുന്ന കാലവും. ആ കാലത്താണ് കുഞ്ഞുമുഹമ്മദ്ക്ക അറബികള്‍ക്കൊപ്പം വേട്ടയ്ക്കു പോകുന്നത്. ഫാള്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ചാണ് വേട്ട നടത്തുന്നത്. മുന്തിയ ഇനം വേട്ട പക്ഷികള്‍ക്ക്  രണ്ട് ലക്ഷം ദിര്‍ഹം വരെ വിലമതിക്കും.

നമ്മുക്കിവിടെ അല്‍പ്പനേരം നിറുത്തിയിട്ടാലോ? ഞാന്‍ കുഞ്ഞുമുഹമ്മദ്ക്കാടെ നേരെ നോക്കി. അതിനെന്താ മക്കളെ -നോ പ്രോബ്ലം. വണ്ടി നിറുത്തിയതും മൊയ്നുവും അശോകനും ചാടിയിറങ്ങി. രിയാ ശമാല്‍(വടക്കന്‍ കാറ്റ്) വീശാന്‍ തുടങ്ങിയിരിക്കുന്നു കുഞ്ഞുമുഹമ്മദ്ക്കാ സംഭാഷണം തുടര്‍ന്നു. ഞങ്ങളെ കണ്ടതും കുറ്റിച്ചെടികള്‍ക്കിടയിലേക്ക് ഒരു പെണ്‍ കാടപ്പക്ഷിയും കുഞ്ഞുങ്ങളും പതിയെ നടന്നു നീങ്ങി. ഒരു ജാഥ പോലെയാണ് അവര്‍ നീങ്ങുന്നത്. എനിക്ക് അത്ഭുതം തോന്നി. ഈ മരുഭൂമിയിലും ജീവജാലങ്ങളോ? സിയാദ് ക്യാമറയും എടുത്ത് കാടപ്പക്ഷികള്‍ക്കു പിറകെ പോയി. എന്റെ സംശയം തിരിച്ചറിഞ്ഞപോലെ കുഞ്ഞുമുഹമ്മദ്ക്കാ പറഞ്ഞു തുടങ്ങി. ഇതൊക്കെ അത്ഭുതം തന്നെയാടോ. പറഞ്ഞാല്‍ വിശ്വസിക്കില്ല. അനുഭവിച്ചറിയണം.

മരുഭൂമിയില്‍ കാടന്‍ ഒട്ടകങ്ങളും ധാരാളമുണ്ട്. അതിനൊന്നും ഉടമസ്ഥരില്ല. ഇത് സാധാരണ മരുഭൂമിയാണ്. പിന്നെ കൊടും മരുഭൂമിയുണ്ട്. അവിടെ ഇത്തരം കുറ്റിച്ചെടികള്‍ കാണാന്‍ കഴിയില്ല. പക്ഷികളുമില്ല. അവിടെയാണു ഡിസര്‍ട്ട് സഫാരിക്ക് പോകുക. രാത്രികാല ക്യാമ്പുകളും ഉണ്ടാകും. പ്രധാന പ്രശ്നം വഴി അറിഞ്ഞിരിക്കണമെന്നതാണ്. വഴി തെറ്റിയാല്‍ പോയി. അനന്തമായ മരുഭൂമിയിലൂടെ ലാന്‍ഡ് റോവര്‍ ചെറിയ മണല്‍ത്തിട്ടകളില്‍ കയറിയും ഇറങ്ങിയും സഞ്ചരിച്ചുകൊണ്ടിരുന്നു. വലിയ സാഹസം തന്നെയാണ് ഓഫ് റോഡിലൂടെയുള്ള യാത്ര. ചിലപ്പോള്‍ തല വണ്ടിയുടെ മച്ചില്‍ ഇടിച്ചേക്കാം. അല്ലെങ്കില്‍ മുന്നോട്ടു തെറിച്ച് വണ്ടിയുടെ ഗ്ലാസ്സിലോ, പുറകിലാണിരിക്കുന്നതെങ്കില്‍ മുന്‍ സീറ്റിലോ ഇടിച്ചേക്കാം. ഏതാനും ചെറിയ ഷെഡ്ഡുകള്‍ ഉള്ള ഒരു പ്രദേശത്ത് വണ്ടി നിറുത്തി. പച്ച കമ്പിവേലികളാല്‍ തീര്‍ത്ത വലയത്തിനകത്ത് ഒട്ടക കൂട്ടങ്ങള്‍. പല നിറത്തിലുള്ള ഒട്ടകങ്ങള്‍. ഇളം തവിട്ടുനിറത്തിലുള്ളതാണധികവും പിന്നെ വെളുപ്പ്, കറുപ്പ്. കറുപ്പെന്നു പറഞ്ഞാല്‍ പൂര്‍ണമായും കറുപ്പല്ല തവിട്ടു കലര്‍ന്ന കറുപ്പ്. അതിനെ തൊട്ടുകൊണ്ട് കുഞ്ഞുമുഹമ്മദ്ക്ക പറഞ്ഞു ഇത് സൗദി സ്വദേശിയാ. കുഞ്ഞുമുഹമ്മദ്ക്കാ അടുത്തു ചെന്നതും സൗദി സ്വദേശി പഴയ സുഹൃത്തിനെ കണ്ട സന്തോഷത്താല്‍ ഉമ്മവച്ചു. ഈ തവിട്ടുമഞ്ഞ നിറത്തിലുള്ളത് സ്വദേശികളാ. ഓട്ട മത്സരത്തിനുപയോഗിക്കുന്ന ഒട്ടകങ്ങള്‍ക്ക് അയ്യായിരം ദിര്‍ഹം മുതല്‍ അഞ്ച് ദശലക്ഷം വരെ വിലമതിക്കും. മത്സരങ്ങളില്‍ സൗദി, ഖത്തര്‍, ഇറാക്ക് തുടങ്ങി നിരവധി അറബ് രാജ്യങ്ങള്‍ പങ്കെടുക്കും.

മൊയ് നു ഒരുമനയൂര്‍ (വലത്ത് നിന്ന് ഇടത്തേക്ക് ) കുഞ്ഞി മുഹമ്മത് ചങ്ങരംകുളം, ലേഖകന്‍, കുഞ്ഞലവി വയനാട്, മുസ്തഫ കോട്ടക്കല്‍ - യാത്രക്കിടയില്‍.

ഫോം ഗ്ലാസുകളില്‍ ചായയുമായി ഒരാള്‍ വന്നു. 35 വയസ്സ് തോന്നിക്കും. കറുത്ത നിറം. ആദ്യ കാഴ്ചയില്‍ ഇറാനിയോ ബലൂചിയോ ആണെന്നാണു വിചാരിച്ചത്. ഇത് നമ്മുടെ അലവിക്കുട്ടി. ഇവനാണ് ഈ അസ്ബയുടെ ഇന്‍ചാര്‍ജ്ജ്. ഈ കാണുന്ന അമ്പതോളം ഒട്ടകങ്ങളേയും നൂറ്റമ്പതോളം ആടുകളേയും നോക്കുന്നത് ഇവനാണ്. അറബി വല്ലപ്പോഴുമേ വരൂ. സൂപ്പര്‍ വൈസറായ ഞാന്‍ തന്നെ വരുന്നത് വല്ലപ്പോഴുമാണ്. പിന്നല്ലേ അറബി. ചായ കുടിച്ചുകൊണ്ടിരിക്കെ പ്ലാസ്റ്റിക് കവറിലുള്ള കുറച്ച് ക്രോയ്സന്റുകളും (ഒരു തരം റെഡിമെയ്ഡ് സാന്റ്വിച്ച്) കുറച്ചു കേക്കുകളും അലവിക്കുട്ടി കൊണ്ടുവന്നു. കുഞ്ഞുമുഹമ്മദ്ക്കാ പ്ലാസ്റ്റിക് കവര്‍ പൊളിച്ച് ക്രോയ്സന്റ് എന്റെ നേരെ നീട്ടി. നിങ്ങള്‍ എത്ര വര്‍ഷമായി വന്നിട്ട്? ഞാന്‍ അലവിക്കുട്ടിയുടെ നേരെ നോക്കി. 19 വര്‍ഷമായി. കൃത്യമായി പറഞ്ഞാല്‍ 1994 ജൂലൈയിലാണ് വന്നത്. നാട്ടില്‍ പോകാറുണ്ടോ? രണ്ടുവര്‍ഷം കൂടുമ്പോള്‍ പോകും. അറബി ടിക്കറ്റ് തരും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എത്രയാണ്. അലവിയുടെ അടുത്ത് ഫോണ്‍ ഉണ്ടോയെന്നറിയാന്‍ ചോദിച്ചതാണ്. നമ്പര്‍ പറയുന്നതിനിടയില്‍ നോക്കിയയുടെ പഴയ മോഡല്‍ മൊബൈല്‍ ഫോണ്‍ അയാള്‍ പുറത്തെടുത്തു. കുട്ടികള്‍ എത്രപേരാ? രണ്ടുപേര്‍. നാട്ടിലേക്കു വിളിക്കാറുണ്ടോ?. കുറച്ചുനേരത്തെ വിളിച്ചതേയുള്ളു;. സൗകര്യങ്ങളൊക്കെ കുറവാ. അലവികുട്ടി പറഞ്ഞു ഒരു ചെറിയ ഷെഡ്ഡിലാണ് താമസിക്കുന്നത്. അടുക്കളയും അതിനോടു ചേര്‍ന്നുതന്നെ. ഭക്ഷണമൊക്കെ എങ്ങനെ? അറബിയുടെ ഡ്രൈവര്‍ സാധനങ്ങള്‍ കൊണ്ടുവരും. ഭക്ഷണം ഇവിടെ പാകം ചെയ്യുംറൂൗീ; ഡ്രൈവര്‍ നിത്യേന വരുമോ? മൊയ്നു ചോദിച്ചു മിക്കവാറും എല്ലാം ദിവസവും വരും. അറബി വീട്ടില്‍നിന്നുള്ള ഭക്ഷണങ്ങളും കൊണ്ടുവരാറുണ്ട്. ആടുകളെ ഇറക്കാന്‍ അലവിയുടെ സഹായി എത്തിയിരുന്നു. തമിഴനാണ് രാജു. അളകനല്ലൂര്‍ക്കാരന്‍. കറുത്ത ഒരുപറ്റം ആടുകളെ രാജു ആദ്യം ഇറക്കി വിട്ടു. സ്വാതന്ത്ര്യം ലഭിച്ച ആടുകള്‍ കൂട്ടത്തോടെ ഓടി. ഇത് ടാന്‍സാനിയന്‍ കോലാടുകളാണ്. അപ്പുറത്തെ കൂട്ടം ചെമ്മരിയാടുകളാണ്. കുഞ്ഞുമുഹമ്മദ്ക്കാ വിശദീകരിച്ചു. ഇങ്ങനെ തുറന്നുവിട്ടാല്‍ അവറ്റകള്‍ എങ്ങോട്ടങ്കിലും പോകില്ലേ? അശോകന്റെ സംശയം. അങ്ങനെ പോകില്ല- അലവി പറഞ്ഞു. തിരികെ തെളിച്ചാല്‍ അവയിങ്ങട്ടു പോരും. മരുഭൂമിയില്‍ അവറ്റയ്ക്കു തീറ്റികിട്ടുമോ?. അവറ്റയ്ക്കു *ബരാഹിദ് ആണ് കൊടുക്കുന്നത്. പിന്നെ **ശഹീര്‍. പുറത്ത് പോയാല്‍ ചെറിയ കുറ്റിചെടികളുടെ ഇലകള്‍ കടിച്ചുതിന്നും. ഒട്ടകങ്ങളും കഴിക്കും അതേ ചെടികള്‍. ഒട്ടകങ്ങള്‍ക്ക് കൂടുതലിഷ്ടം ബേര്‍ (ഇലന്ത വര്‍ഗത്തില്‍പ്പെട്ട പഴം കായ്ക്കുന്ന മുള്‍ച്ചെടി) ചെടികളാണ്. പിന്നെ കാഫ് (മരുഭൂമിയില്‍ കാണപ്പെടുന്ന ഒരു തരം വലിയ മരം) മരത്തിന്റെ ഇലകളും.

അലവികുട്ടിയുടെ മൊബൈല്‍ ഫോണ്‍ ചിലച്ചു. നേരത്തെ കണ്ട കറവാന്‍ പക്ഷികളുടെ ശബ്ദത്തെ അനുസ്മരിപ്പിച്ചു. കുറച്ചുനേരം അലവിക്കുട്ടി ടെലഫോണില്‍ മുഴുകി. സംഭാഷണം അവസാനിപ്പിച്ചശേഷം പറഞ്ഞു ജനുവരിയില്‍ നാട്ടില്‍ പോകേണ്ടതാണ്. രണ്ടുമാസം കൂടിയുണ്ട്. അടുത്ത മാസം തന്നെ ചെല്ലാനാണ് ഷംല പറയുന്നത്. ഷാബുവിന്റെ മാര്‍ക്കകല്ല്യാണം ഉണ്ടത്രെ. പെരിന്തല്‍മണ്ണക്കാരന്റെ കറുത്ത മുഖത്ത് വെളുത്ത പുഞ്ചിരി തെളിഞ്ഞു. 9 വര്‍ഷമായില്ലേ ഇതേ ജോലിയില്‍. ഇനി പോയാല്‍ വരില്ലേ? ഞാന്‍ തിരക്കി. ഒന്നൂടി വരണം. അപ്പോഴേക്കും ബാധ്യതകളെല്ലാം തീരും. പിന്നെ നാട്ടില്‍ തന്നെ കൂടണം. ഒന്നു രണ്ടു സ്ഥലം കണ്ട് നമുക്ക് മടങ്ങാം. കുഞ്ഞുമുഹമ്മദ്ക്ക പറഞ്ഞു. അതിനിടെ കുഞ്ഞിമുഹമ്മദ്ക്കാ ഞങ്ങള്‍ക്ക് മറ്റൊരു ഷെഡ് കാണിച്ചുതന്നു. അത് രാജുവിന്റെ കിടപ്പാടമായിരുന്നു.

ലേഖകന്‍ ഒട്ടകവളര്‍ത്തു കേന്ദ്രത്തില്‍ 
മരുഭൂമിയിലൂടെ കുറേ ദൂരം ഓടിയപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന നാലു മണല്‍കുന്നുകള്‍ക്ക് താഴെയായി മറ്റൊരു അസ്ബയില്‍ ഞങ്ങള്‍ ഒട്ടകങ്ങളെ തനിച്ചു പാര്‍പ്പിച്ച ഇടം കണ്ടു. അവിടെ കൊല്ലത്തുകാരന്‍ നുജും ആയിരുന്നു ഇന്‍ചാര്‍ജ്. കൂടെ മറ്റൊരു പയ്യനും. സമയക്കുറവു കാരണം പെട്ടെന്നു യാത്ര പറഞ്ഞു. നുജും അപ്പോള്‍ കുറഞ്ഞ ചൂടുള്ള ഒട്ടകപ്പാല്‍ കുടിക്കാന്‍തന്നു. ചെറിയ ഉപ്പുരസമുള്ള പാല്‍. നല്ല കട്ടിയുമുണ്ട്. തിരികെ യാത്രയില്‍ വെയില്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിരുന്നു. അടിമപ്പണിക്കാരെക്കുറിച്ചുള്ള മനസ്സിലെ സങ്കല്‍പ്പങ്ങള്‍ മഞ്ഞുരുകാന്‍ തുടങ്ങി. അകലെ മറ്റു രണ്ടു അസ്ബകള്‍ കണ്ടതില്‍ ഒന്ന് തന്റെ അറബിയുടെതാണെന്നും പാകിസ്ഥാനിയാണ് അവിടത്തെ ഇന്‍ചാര്‍ജെന്നും കുഞ്ഞുമുഹമ്മദിക്കാ പറഞ്ഞു. സമയക്കുറവുകാരണം അങ്ങോട്ടു പോകാതെ വാഹനത്തിന്റെ വേഗത വര്‍ധിപ്പിച്ചു.

* ഉണക്കപ്പുല്ല്, ** ധാന്യം
23 ഡിസംബര്‍ 2012

http://www.deshabhimani.com/periodical1.php 
 

Monday, December 17, 2012

KALBA MANGROVES/ KALABAYILE KANDAL KADUKAL


KALBA MANGROVES, About 250 hectors of the land of mangroves (kandal Kadukal) in the bank of Kalba creak(Khor Kalba). surrounded by lush mangrove Khor Fakkan mountains are seen in back ground. There are different kind of fauna and flora, birds such as Great heron, gulls, plover, flamingo, sand piper etc. Marine life: endangered species turtles like hawks bill turtles, different kind of sea shells etc. Visors are restricted entry by authorities for a further period.


My Article Kalbayile Kandal Kadukal in Madhyamam Sunday

Sunday, December 16, 2012

ജീവിതം മണലാരണ്യം. ലേഖനം ജനയുഗം വാരാന്തം. ഗള്‍ഫ് നാടുകളില്‍ നിര്‍മാണമേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതരനാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ....read more

ജനയുഗം 

വാരാന്തം
ജീവിതം മണലാരണ്യം
പുന്നയൂര്‍കുളം സൈനുദ്ദീന്‍

ള്‍ഫ് നാടുകളില്‍ നിര്‍മാണമേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതരനാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80 കളുടെ ഒടുവിലും 90 കളുടെ ആദ്യത്തിലും നിര്‍മാണതൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനയുണ്ടാകുന്നില്ലായെന്നത് നിരാശാജനകമാണ്. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ ഇതിലധികവും  കല്പണിക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍പ്പണിക്കാരന്റെയും ആശാരിയുടെയും തസ്തികയിലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.
ചൈനപോലുള്ള രാജ്യങ്ങളുടെ ശമ്പളവ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടിവെട്ടുകാരന് ലഭിക്കുന്നത് എന്‍ജിനീയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യവേതനമാണ്. ജീവിക്കാനുള്ള ചിലവ് എല്ലാവര്‍ക്കും തുല്യമാണ്. ആഡംബരം മാറ്റിനിര്‍ത്തിയാല്‍.
600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റിവെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയക്കുമ്പോള്‍ മിച്ചമൊന്നുമില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണു. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടുപോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാടുപിടിക്കുന്നു.
ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍പ്പണിക്കാരനായി ജോലി ചെയ്തിരുന്ന അണ്ടലങ്ങാട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചുപോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടിവന്നു. വീണ്ടും മൂന്ന് വര്‍ഷം. മടുത്തു. ഒരു ജന്മംകൊണ്ട് ആറ് വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തലകറങ്ങിവീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്നവര്‍ സമ്പാദ്യം വട്ടപ്പൂജ്യമാകുമ്പോള്‍ നാടുവിടുകയല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശൂര്‍കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.
20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60 ഉം 70 ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വിലവര്‍ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.
ഈ കാലഘട്ടത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ധിപ്പിച്ചു. പക്ഷേ. അടിസ്ഥാനവര്‍ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാകുന്നില്ല. സാധനങ്ങള്‍ക്കുണ്ടായിട്ടുള്ള വിലവര്‍ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 21/2 മൂന്നു ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്ന് 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ പന്ത്രണ്ടിലേക്കും വളര്‍ന്നു.
ഇതൊക്കെ കൂടാതെ പലസ്ഥാപനങ്ങളും ആഴ്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈമാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാംവിധം നല്‍കാറുമില്ല.
അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈകഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും പക്ഷേ കരാറിലെഴുതുന്നത് 400 ദിര്‍ഹം ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയവുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണ്.
ദുബായിലെ തന്നെ പേരെടുത്ത ചില കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങളിലും ഇവരുടെ അവധി അപഹരിക്കുന്നു.
മറ്റൊരു ചൂഷണമെന്നു പറയുന്നത് ജോലിസമയമാണ്. 6 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റാറന്റ് സെക്യൂരിറ്റി പോലുള്ള സര്‍വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധപൂര്‍വം പാവപ്പെട്ട തൊഴിലാളികളെക്കൊണ്ടു ജോലിയെടുപ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ ഓവര്‍ടൈമടക്കം 600 ദിര്‍ഹം ശമ്പളം. 50 ഓ നൂറോ ഓവര്‍ടൈമിനത്തില്‍ മുതലാളികനിഞ്ഞനുഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില വിരുതന്മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈപോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ചൂഷണത്തിന് ചൂട്ടുപിടിക്കുന്നു.
നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. കാരണം ജോലിപോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ടുവരുന്നില്ല. കാരണം മുന്നോട്ടുവന്ന പലര്‍ക്കും ഇന്നു ജോലിയില്ല.
ശമ്പളം ബാങ്കുവഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരിന്നാല്‍ തൊഴിലാളിക്ക് പുതിയ സ്‌പോണ്‍സറെ കണ്ടെത്താം. ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി തൊഴില്‍ മന്ത്രാലയത്തെ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ ടെലഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാവുന്നതാണ്.
എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. താമസ സൗകര്യങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗരസഭയും കടുത്ത നിഷ്‌കര്‍ഷകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമവിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞുവന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ഡക്കറുകളാണ്. ഒന്നിനുമീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തിനിറയ്ക്കുന്നു.
തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരുപാടു പുരോഗതികളുണ്ടാകേണ്ടതുണ്ട്. കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ടുവരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.
DATE : 2010-02-28

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...